Saturday, December 24, 2011

പ്രവാസ ലോകത്തെ പണ്ഡിറ്റുകള്‍

കാലം മാറുമ്പോള്‍ കോലവും മാറും. മാറിയ കാലത്തിന്റെ കോലമെന്നാല്‍ അത് സന്തോഷ് പണ്ഡിറ്റാവും. നാണമില്ലായ്മ മാന്യതയാവും. ഉളുപ്പില്ലായ്മ കുലമഹിമയായി വാഴ്ത്തപ്പെടും. ഫേസ്ബുക്കിന്റേയും യൂട്യൂബിന്റേയും നാലാം ലോകത്ത് പുതിയ നക്ഷത്രങ്ങള്‍ വിരിയും. പഴയ നക്ഷത്രങ്ങള്‍ ഉല്‍ക്കകളാകും. അങ്ങിനെ പണ്ഡിറ്റ് ദ ഗ്രേറ്റുകളുണ്ടാവും. ചുണ്ടില്‍ തത്തിക്കളിക്കുന്ന 'രാത്രി, ശിവരാത്രി.....'യുമായി ഒരു പണ്ഡിറ്റ് ഫാനായി കറങ്ങിത്തിരിയുമ്പോഴാണ് സാക്ഷി പ്രവാസലോകത്തെ പണ്ഡിറ്റുകളെ കുറിച്ചോര്‍ത്തത്. പ്രവാസലോകത്ത് പണ്ഡിറ്റുകള്‍ പലവിധമാണ്. ഉള്ളവരില്‍ മുഖ്യര്‍ സാംസ്കാരിക പണ്ഡിറ്റുകളാണ്. രാഷ്ട്രീയ പാര്‍ട്ടിയായാലും മതസംഘടനയായാലും പ്രദേശിക കൂട്ടായ്മയായാലും പ്രവാസ പതിപ്പുകള്‍ക്കെല്ലാം സാംസ്കാരിക മുഖമാണ്. അതുകൊണ്ടുതന്നെ സാംസ്കാരിക പണ്ഡിറ്റുകളുടെ സംസ്ഥാന സമ്മേളനമാണ് ഏത് പരിപാടിക്കും.

സാധാരണ ഗതിയില്‍ വ്യാഴാഴ്ച ഉച്ചയോടെ തുടങ്ങുന്ന 'സാംസ്കാരിക ഗ്രഹണം' വെള്ളിയാഴ്ച രാത്രി പുലരുന്നതോടെയാണ് വിട്ടു പോവുക. ചടങ്ങേതായാലും വേദിയിലിടം കിട്ടുമോ, മൈക്ക് കിട്ടുമോ എന്നാണ് പണ്ഡിറ്റുകള്‍ നോക്കുക. വേദിയിലിടം കിട്ടും, മൈക്ക് കിട്ടും എന്നേതാണ്ട് ഉറപ്പായാല്‍ മതി, എത്ര കഷ്ടപ്പെട്ടിട്ടും കൃത്യമായി എത്തിച്ചേരും. (ദോഷം പറയരുതല്ലോ, സദസില്‍ ആളുവേണമെന്ന യാതൊരു നിര്‍ബന്ധവും ഈ പണ്ഡിറ്റുകള്‍ക്കില്ല). ഒരേ ദിവസം നടന്ന എട്ടു പരിപാടികളിലും പങ്കെടുത്ത് റെക്കോര്‍ഡിട്ട മഹാ പണ്ഡിറ്റുമാര്‍ വരെയുണ്ട്.

ഒരാഴ്ചത്തെ പത്രങ്ങളെല്ലാം നോക്കി, വേദി മനസിലാക്കി വരുന്ന പണ്ഡിറ്റുമാരുടെ രീതി വളരെ രസകരമാണ്. താമസസ്ഥലത്തു നിന്ന് പുറപ്പെടുമ്പോള്‍ രണ്ട് ജോഡി വസ്ത്രങ്ങള്‍ കവറിലാക്കി കരുതും. പരിപാടി നടക്കുന്നതിനടത്തുള്ള സ്ഥലത്തെവിടെയെങ്കിലുമുള്ള മുറിയില്‍ വെച്ച് കവറിലുള്ള 'ഇസ്തിരി ചുളിയാത്ത' വസ്ത്രത്തിലേക്കൊരു കൂടുവിട്ടു കൂടുമാറലാണ്. പിന്നെ പരിപാടി തുടങ്ങിയെന്നുറപ്പായാല്‍ ഓഡിറ്റോറിയത്തിന്റെ വാതിലില്‍ വന്നുനിന്ന് സംഘാടകരില്‍ തനിക്ക് സ്വാധീനമുള്ളയാളെ ഫോണില്‍ വിളിച്ച് ഹാജരുറപ്പാക്കും. പിന്നീടൊരു നാടകമാണ് അരങ്ങേറുക. സ്വാഗതം പറഞ്ഞു പോയയാള്‍ തിരിച്ചെത്തി അപ്പോള്‍ മൈക്കിന് മുമ്പിലുള്ളയാളെ തട്ടിമാറ്റി തട്ടിമൂളിക്കും. 'ബഹുമാന്യനായ ശ്രീ..... പണ്ഡിറ്റവര്‍കള്‍ എത്തിയിട്ടുണ്ട്. അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിക്കുന്നു.' കോളിനോസ് പുഞ്ചിരിയുമായി കഥാനായകന്‍ വേദിയിലേക്ക്. പിന്നെ മൈക്കിന് മുമ്പിലെ തന്റെ ഊഴത്തിനായി അക്ഷമയോടെയുള്ള കാത്തിരിപ്പ്. ഇതു കഴിഞ്ഞിട്ടുവേണം അടുത്ത പരിപാടി സ്ഥലത്തെ വാതിലില്‍ പോയിനിന്ന് ഹാജരുറപ്പാക്കാന്‍. ഊഴമെത്തിയാലോ, പിറകിലെ ബാനറിലേക്കൊന്നു പാളിനോക്കും, വിഷയം 'കൂണ്‍ കൃഷിയുടെ പ്രതിസന്ധി'യായാലും 'മുല്ലപ്പെരിയാറിലെ അണപൊട്ടുന്ന ആശങ്ക'യായാലും പിന്നെ ഒരേ ഈണത്തിലും ശ്രുതിയിലുമുള്ള വായ്ത്താരിയാണ്. ഇടക്കിടെ വിഷയത്തിന്റെ പേര് പുട്ടിന് പീരപോലെ തിരുകും. അങ്ങിനെ അടുത്ത ഒരാഴ്ച വരെ പത്രങ്ങളില്‍ ഓരോരോ ദിവസമായി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളിലും ഫോട്ടോകളിലും ഒരുപോലെ സാന്നിധ്യമറിയിക്കാനുള്ള ഈ ദീര്‍ഘ ദര്‍ശനത്തിന് മുന്നില്‍ യഥാര്‍ഥ പണ്ഡിറ്റ് തോറ്റു പോകും.

ഏത് പരിപാടിക്ക് ക്ഷണിച്ചാലും പണ്ഡിറ്റുകള്‍ ഒരേ ചോദ്യമാണുയര്‍ത്തുക, എനിക്കവിടെ എന്ത് റോളാണ് കിട്ടുകയെന്ന്. ഒരിക്കല്‍ മയ്യിത്ത് നമസ്കാരത്തിന് ക്ഷണിച്ചപ്പോഴും ഇതേ ചോദ്യം കേട്ടത്രെ. ഒരു ഡമ്മി മയ്യിത്തിന്റെ റോളുണ്ടെന്ന് പറയേണ്ടിവന്നെന്ന് സംഘാടകന്‍ സാക്ഷിയോട്.

മിനിമം ആശംസാ റോളെങ്കിലും കിട്ടണം. അങ്ങിനെയാണ് അനുശോചനയോഗത്തില്‍ പോലും ആശംസാവചനങ്ങള്‍ കേട്ട് 'കൃഷ്ണനും രാധയും' സിനിമ കണ്ടപോലെ സാക്ഷി തുള്ളിച്ചാടിയത്. ഈ സിനിമയിലെ തീപ്പൊരി ഡയലോഗുകള്‍ക്ക് സമാനമായതും സാംസ്കാരിക വേദികളുടെ പിന്നാമ്പുറത്തുയരാറുണ്ട്. വേദിയിലിടം കിട്ടാത്ത പണ്ഡിറ്റുകള്‍ സംഘാടകരോട് തട്ടിക്കയറും, 'നീ വലിയവനാണെന്ന് കരുതി ഞാന്‍ ചെറിയവനാണെന്ന് കരുതരുത്...'

വനിതാ പണ്ഡിറ്റുകളും മോശമല്ല ഇക്കാര്യത്തില്‍. പരിപാടി മന്ത്രിയുടേതായാലും തന്ത്രിയുടേതായാലും വേദിയിലിടം വേണമെന്ന് മുന്‍കൂറായി സംഘാടകന്റെ ഫോണില്‍ മനസിളക്കാന്‍ പാകത്തില്‍ കിളിമൊഴികളായെത്തും. അവസരം കൊടുത്തില്ലെങ്കിലോ സിനിമാ ഡയലോഗ് തന്നെ കേള്‍ക്കേണ്ടിവരും.

പുതിയ പണ്ഡിറ്റുകളുടെ താരശോഭയില്‍ നിറംകെട്ടുപോയ പഴയ നക്ഷത്രങ്ങളുടെ ധാര്‍മികരോഷങ്ങളും സാംസ്കാരിക വേദികളില്‍ അങ്ങിങ്ങ് കേള്‍ക്കാം. നോര്‍ക്ക സി.ഇ.ഒയുടെ മുന്നില്‍ ആവലാതി ബോധിപ്പിക്കാന്‍ കൂടിയ യോഗത്തിലായാലും അംബാസഡറെ വരവേല്‍ക്കുന്ന ചടങ്ങിലായാലും തന്റെ ഗതകാല പ്രതാപങ്ങള്‍ വിവരിച്ചും മൈക്കിന്റെ പിടിവിടാതെയും 'ഉല്‍ക്കകള്‍' ഗദ്ഗദകണ്ഠരാകും. വര്‍ണസ്യൂട്ടുകളില്‍ പുതിയ പണ്ഡിറ്റുകള്‍ രംഗം വാഴുമ്പോള്‍ മൂലയിലായിപ്പോയ പഴയ താരങ്ങള്‍ അല്‍പം ഉറക്കെ ആത്മഗതം നടത്തും: 'പുതിയ സ്യൂട്ട് കൊണ്ട് തണുപ്പകറ്റാം, എന്നു കരുതി വി.ഐ.പിയാണെന്നര്‍ഥമില്ല...!!!

ഇനിയുമുണ്ട് പണ്ഡിറ്റുകള്‍ പലവിധം: ജീവകാരുണ്യ പണ്ഡിറ്റുകള്‍, മാധ്യമ പണ്ഡിറ്റുകള്‍, വാണിജ്യ പണ്ഡിറ്റുകള്‍, സാഹിത്യ പണ്ഡിറ്റുകള്‍, ഇവന്റ് മാനേജ്മെന്റ് പണ്ഡിറ്റുകള്‍, ഫോട്ടോ പണ്ഡിറ്റുകള്‍... ചീമുട്ടയേറും തക്കാളിയേറും അതിജീവിക്കാനായാല്‍ സാക്ഷി ഇവിടെ കുറിച്ചിടാം.

(കാണാമറയത്ത്-24-12-2011- Gulf Mahdyamam Daily)

Tuesday, April 12, 2011

പൊങ്ങച്ചത്തിന്റെ പ്രവാസി വേര്‍ഷന്‍ 2011

'കണ്ടാല്‍ ഒരു ലുക്കില്ലന്നെയുള്ളൂ, ഞാനൊരു വക്കീലാ' എന്ന് സലീം കുമാര്‍ മീശമാധവനില്‍ പറയുന്നത് കേട്ട് ആര്‍ത്തുചിരിച്ചവരാണ് നമ്മള്‍. പണവും തറവാടും കാണാന്‍ കൊള്ളാവുന്ന ഒരു രൂപവുമൊക്കെയുണ്ട്, പക്ഷെ ഒരു പേരില്ല എന്ന് വിഷാദിക്കുന്ന പ്രാഞ്ചിയേട്ടനെ കണ്ട് സ്വയം ഉള്ളിലേക്ക് നോക്കി ഊറിഊറി ചിരിച്ചുപോയി നാം. പേരുണ്ടാവാന്‍ 'ഇനി വിലകൊടുത്താല്‍ കിട്ട്വാന്ന്ച്ചാല്‍ ഒരു പത്മശ്രീ തന്നെ വാങ്ങാം' എന്ന് പ്രാഞ്ചിയേട്ടന്‍ തീരുമാനിക്കുമ്പോള്‍ ഓര്‍ത്തോര്‍ത്താണ് നമ്മള്‍ ചിരിച്ചത്.


ഇങ്ങു കടലിനിക്കരെയും ചില സലീം കുമാര്‍മാരെയും പ്രാഞ്ചിയേട്ടന്മാരെയും കാണാമറയത്തിരുന്നു കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാക്ഷിയുടെ മനസില്‍ ചില സമീപകാല ദൃശ്യങ്ങളും ഫ്ലാഷ് ബാക്കുകളും അങ്ങിനെ മിഴിവോടെ തെളിഞ്ഞുവരികയാണ്. പൊങ്ങച്ചമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിന്റെ മേലങ്കി എടുത്തണിയാന്‍ മടിയില്ലാത്ത സമൂഹം മലയാളികളുടേത് മാത്രമാകും. അല്ലെങ്കില്‍ സ്വന്തം മാതൃഭാഷയെ തല്ലിപുറത്താക്കി ഇംഗ്ലീഷ് മീഡിയത്തില്‍ ശുദ്ധ മലയാളികളുടെ മുഖത്തേക്ക് നോക്കി സംസാരിക്കാന്‍ തയ്യാറാവുമോ? ഒരു വിശിഷ്ട വ്യക്തിയെ ആദരിക്കുന്ന ചടങ്ങാണ് രംഗം. വിശിഷ്ട വ്യക്തിയുള്‍പ്പെടെ പ്രത്യേകം ക്ഷണിക്കപ്പെട്ട് എത്തിച്ചേര്‍ന്ന 108 പേരില്‍ 105 പേരും ശുദ്ധമലയാളികള്‍. ഒരു പാമ്പിനെ എടുത്തു മുന്നോട്ടിട്ടുകൊടുത്താല്‍ 'അയ്യോ പാമ്പ്' എന്ന് പച്ചമലയാളത്തില്‍ നിലവിളിച്ചുപോകുന്നു സാദാ മലയാളികള്‍. ഇത്തരമൊരു വേദിയില്‍ ആശയ വിനിമയത്തിന് ഏത് ഭാഷയാണ് ഉത്തമമെന്ന് ചോദിച്ചാല്‍ 'അതെന്തര് ചോദ്യമണ്ണാ, ശുദ്ധ മലയാളത്തിലങ്ങ് തട്ടെന്ന്' മാതൃഭാഷയുടെ മാധുര്യം നുണയുന്ന ഏതൊരാളും പറഞ്ഞുപോകും. ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയുന്നത് അവനവന്റെ മാതൃഭാഷയിലാണല്ലൊ. പ്രവാസികള്‍ക്കിടയില്‍നിന്നുയര്‍ന്ന് ഉന്നത സ്ഥാനത്തെത്തിയ ഒരു ശ്രേഷ്ട വ്യക്തിത്വത്തെ ആദരിക്കുന്ന ചടങ്ങുകൂടിയാകുമ്പോള്‍ ഹൃദയത്തില്‍നിന്ന് വരുന്ന നല്ല രണ്ട് വാക്കു പറയാന്‍ അന്യന്റെ ഭാഷ കടമെടുക്കുന്നത് സ്വന്തം ഭാഷയില്‍ വാക്കുകള്‍ ഇല്ലാതായതുകൊണ്ടാണോ? അവിടെ മലയാളം അറിയാത്ത മൂന്നു പേരില്ലെ അവര്‍ക്ക് വേണ്ടിയാണ് എല്ലാവരും സായിപ്പായതെന്ന ന്യായത്തിന് മറ്റൊരു ഭാഷക്കാരന്റെയും അടുത്ത് കാല്‍ക്കാശിന്റെ വിലയുണ്ടാവില്ല. മറ്റു ഭാഷാ സമൂഹങ്ങളുടെ പരിപാടികളില്‍ പങ്കെടുത്ത് അവിടെയൊക്കെ മാതൃഭാഷക്കാണ് പ്രഥമ പരിഗണനയെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടിട്ടുള്ള ഒന്നുരണ്ടുപേരെങ്കിലും ഈ വേദിയില്‍ മലയാളത്തെ രക്ഷിക്കാന്‍ തയ്യാറായത് ഭാഷയുടെ അസന്ന മരണഭീതിയില്‍നിന്ന് അല്‍പം മുട്ടുശാന്തിയേകുന്നു. വേദിയിലുള്ള അന്യഭാഷക്കാരോട് അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ രണ്ട് വാക്ക് പറഞ്ഞിട്ട് അവരുടെ അനുമതിയോടെ മുന്നില്‍ നിറഞ്ഞിരിക്കുന്ന തന്റെ ഭാഷാസമൂഹത്തോട് സ്വന്തം ഭാഷയില്‍ സംസാരിക്കലല്ലെ ഉചിതമെന്ന സാക്ഷിയുടെ ചിന്തക്ക് ചിന്തേരിട്ടത്, ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴുണ്ടായ ചിലരുടെ ആത്മഗതങ്ങളാണ്, ഇവരുടെയൊക്കെ ഇംഗ്ലീഷ് സായിപ്പിന് പോലും മനസിലാകുമെന്ന് തോന്നുന്നില്ല. സ്ഥാനത്തും അസ്ഥാനത്തും ഒരു 'ഐ വുഡ് ലൈക്ക് ടൂ.........'

ഒരു ചടങ്ങൊക്കെയാകുമ്പോള്‍ ഒരു ലുക്കൊക്കെ വരുത്തിവേണ്ടേ വരാനെന്ന് സലീം കുമാര്‍മാരുടെ ചോദ്യം കേട്ടുമടുത്താണ് സാക്ഷാല്‍ സാക്ഷിയെ പോലുള്ള പേപ്പരാസികളും ചാനലാസികളുമൊക്കെ ഇപ്പോള്‍ കോട്ടും സ്യൂട്ടുമിടാന്‍ തീരുമാനിച്ചത്. പ്രമുഖ ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടന ചടങ്ങിന് വളരെ കഷ്ടപ്പെട്ട് സ്യൂട്ടിലൊക്കെ കയറിയെത്തിയപ്പോഴല്ലെ മനസിലായത് അവിടെ ട്രോളിയുന്തുന്ന പോര്‍ട്ടറും കോട്ടാണ് ധരിക്കുന്നതെന്ന്.


ഒരു ഫ്ലാഷ്ബാക്ക്: വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇടതുവശം അല്‍പം ചരിവുള്ള ഒരു പ്രമുഖ നടന്‍ റിയാദിലെത്തി. സാധാരണക്കാരന്റെ ഭക്ഷണക്കൂട്ടായ അച്ചാര്‍ വില്‍ക്കാന്‍ വന്നതുകൊണ്ട് താരത്തിന് സാധാരണ പ്രവാസി സമൂഹത്തെയും അഭിസംബോധന ചെയ്യേണ്ടതുണ്ടായിരുന്നു. താരമല്ലെ, ചടങ്ങില്‍ തന്റെ പ്രസന്റ്സ് മോശമാക്കരുതല്ലൊ എന്ന് കരുതി ഉള്ളതില്‍ നല്ല കോട്ടും സ്യൂട്ടും ടൈയുമൊക്കെ അണിഞ്ഞെത്തിയ പ്രവാസ ലോകത്തെ പ്രാഞ്ചിയേട്ടന്മാര്‍ സദസില്‍ കോട്ടുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. കൂട്ടത്തില്‍ ഒരു പ്രാഞ്ചിയേട്ടന്‍ താരത്തിന്റെ ചെവിയില്‍ മൊഴിഞ്ഞത്രെ, സര്‍ ഇവരൊക്കെ തണുപ്പുകാലമായതുകൊണ്ടാണ് കോട്ടിട്ടിരിക്കുന്നത്. ഇവിടെ സ്ഥിരം കോട്ടിടുന്നവര്‍ തങ്ങള്‍ മാത്രമേയുള്ളൂ. അതുകേട്ട് താരം കവിള്‍ കുഴിഞ്ഞ ഒരു നാണച്ചിരി ചിരിച്ചെന്ന് ചരിത്രം.

'കാണാമറയത്ത്' -ഗള്‍ഫ് മാധ്യമം, ഏപ്രില്‍ 9, 2011

Sunday, March 27, 2011

മോര്‍ഫിങിന്റെ കുഞ്ഞാപ്പ സാധ്യതകള്‍!

പണ്ട് നാട്ടിന്‍പുറത്ത് സിനിമാ പോസ്റ്ററുകളിന്മേല്‍ അരങ്ങേറിയിരുന്ന ഒരു കലാരൂപമാണ് ഫോട്ടോ മാറ്റിയൊട്ടിക്കല്‍ വികൃതി. മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന ജയന്റെ ഉടലില്‍ പ്രണയാര്‍ദ്രയായി കൂമ്പിയടഞ്ഞ ഭാവത്തോടെ സീമയുടെ തല. സീമയുടെ ഉടലിലാവട്ടെ പല്ലുകടിച്ച് നില്‍ക്കുന്ന ജയന്‍. കൃഷ്ണന്‍കുട്ടി നായരുടെ എലുമ്പന്‍ ബോഡിക്ക് താങ്ങാനാവാത്ത വിധം മമ്മൂട്ടിയുടെ തലക്കനം. കവിയൂര്‍ പൊന്നമ്മക്ക് തിലകന്റെ പരുക്കന്‍ ഭാവം. ശീലയുടെ ഉടലഴകില്‍ നാണം കുണുങ്ങി പ്രേംനസീര്‍.
നാടിന്‍ ഭിത്തികളില്‍ ഇത്തരം താമശകള്‍ ഒപ്പിക്കുന്ന പയ്യന്‍സിന് ഒരു നേരം കൊല്ലി വിനോദത്തിനപ്പുറം ഇതില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. കാണുന്നവരാവട്ടെ സിനിമാ താരങ്ങളുടെ യഥാര്‍ഥ ഭാവവും പോസ്റ്ററിലെ ആഫ്റ്റര്‍ മോര്‍ഫിങ് ഇഫക്ടും തമ്മിലെ തമാശ ആസ്വദിച്ച് ഉള്ളിലൊന്ന് ഊറി ചിരിച്ചുനടന്നുപോവുകയും ചെയ്യും. ഒട്ടൊരു നൊസ്റ്റാള്‍ജിയയോടെ മാത്രം ഓര്‍മ്മിച്ചെടുക്കാവുന്ന ഈ പഴയ നാട്ടിന്‍പുറ ചിത്രങ്ങള്‍ ഇപ്പോള്‍ വീണ്ടും സാക്ഷിയുടെ മനസിലങ്ങനെ മിഴിവോടെ വന്നുനില്‍ക്കുകയാണ്.
നാട്ടിന്‍പുറത്തെ പയ്യന്‍സ് വെറും വിനോദത്തിന് ചെയ്തിരുന്ന കലാരൂപത്തെ ഏറ്റെടുത്ത് വാണിജ്യപരമായി ഉപയോഗിച്ചത് വിസ കച്ചവടക്കാരാണ്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ കടന്നുവരവോടെ തലമാറ്റിയൊട്ടിക്കല്‍ പരിപാടി മോര്‍ഫിങായി, സംതിങിനുള്ള വകുപ്പുമായി. പല വകുപ്പില്‍ ക്രിമിനല്‍ കേസുകളുമുണ്ടായി. ക്രിമിനോളജിയുടെ മോര്‍ഫിങ് പഠനശാഖക്ക് പുതിയ വെളിച്ചം പകരുന്ന ചില പ്രവാസ ചിത്രങ്ങളാണ് സാക്ഷി ഇവിടെ വരച്ചിടുന്നത്. മോര്‍ഫിങിന്റെ കുഞ്ഞാപ്പ (യഥാര്‍ഥ കുഞ്ഞാപ്പമാര്‍ സാക്ഷിയോട് ക്ഷമിക്കട്ടെ, എന്തിനുമേതിനും മുന്നില്‍ കയറിനിന്ന് ഓസിന് പബ്ലിസിറ്റി അടിച്ചെടുക്കുന്നവര്‍ക്ക് അങ്ങിനെയൊരു വിളിപ്പേര് ഈ പ്രവാസലോകത്തും പതിഞ്ഞുകിടക്കുന്നത് കൊണ്ട് സാക്ഷിക്ക് വേറെ മാര്‍ഗമില്ല) സാധ്യതകള്‍ തിരിച്ചറിഞ്ഞ ചില സാമൂഹിക പ്രവര്‍ത്തകരാണ് ഒരു ഫോട്ടോ കൊണ്ട് ഒരായിരം സചിത്ര വാര്‍ത്തകളുണ്ടാക്കാമെന്ന മഹത്തായ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ഈ റെക്കോര്‍ഡിന് മുന്നില്‍ ഒരു അപ്പം കൊണ്ട് ഒരു പാടുപേരുടെ വിശപ്പകറ്റിയ മഹത്തായ ചരിത്രങ്ങള്‍ക്കൊന്നും പിടിച്ചുനില്‍ക്കാനാവില്ല.
ജീവകാരുണ്യ പ്രവര്‍ത്തനം മഹത്തായ ജീവതാദര്‍ശമായി സ്വീകരിച്ച സാമൂഹിക പ്രവര്‍ത്തര്‍ക്കിടയിലെ ചില ജീവകാരുണ്യന്മാര്‍ക്ക് എന്നും തങ്ങളുടെ ഫോട്ടോ പത്രത്തിലും ചാനലിലുമൊക്കെ വന്നുകാണേണ്ടത് ജന്മാവകാശമാണ് എന്നു തോന്നുന്നയിടത്താണ് പിഴവ് സംഭവിച്ചത്. ദുരിതം പറ്റീന്ന് കേട്ടോടിയെത്തിയാലുടന്‍ ഇരകള്‍ക്ക് മുന്നില്‍ ഒരു പ്രത്യേക പോസില്‍നിന്നൊരു ഫോട്ടോയെടുപ്പാണ്. അതുകൊടുത്തേ പറ്റൂ. കൊടുക്കാത്ത പത്രക്കാരനെ ലിസ്റ്റില്‍നിന്ന് വെട്ടും.
ഇതൊക്കെ കണ്ടുംകേട്ടും സാക്ഷി പത്രമാപ്പീസില്‍ ബോറടിച്ചിരിക്കുമ്പോഴാണ് മോര്‍ഫിങിന്റെ വരവ്. മുന്നിലെത്തിയ ഒരു വാര്‍ത്തയോടൊപ്പമുള്ള ഫോട്ടോയില്‍ എന്തോ ഒരു വല്ലായ്ക. നോക്കുമ്പോള്‍ ഫോട്ടോയുടെ ഒരു പകുതി നേരത്തെ എവിടെയോ കണ്ടതാണല്ലൊ എന്ന തോന്നല്‍. മറ്റൊരു പത്രത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അച്ചടിച്ചുവന്ന തികച്ചും വ്യത്യസ്തമായ വാര്‍ത്തുടെ ഫോട്ടോയില്‍നിന്ന് ട്രിം ചെയ്തെടുത്ത രണ്ട് ജീവകാരുണ്യന്മാരുടെ രൂപങ്ങള്‍ പുതിയ കഥയിലെ ഇരയോടൊപ്പം തുന്നിച്ചേര്‍ത്ത് അയച്ചിരിക്കുകയാണ് ജീവകാരുണ്യന്‍. ഇരക്ക് നാട്ടില്‍ പോകാന്‍ വിമാന ടിക്കറ്റ് കൊടുക്കുന്നതാണത്രെ ചിത്രത്തില്‍. പഴയ വാര്‍ത്തയിലെ ഫോട്ടോയും മോര്‍ഫിങ്ങായിരുന്നെന്ന് ഫോട്ടോഷോപ്പില്‍ വിരുതുള്ള സാക്ഷിക്ക് വേഗം തിരിഞ്ഞു. സ്ഥലത്തില്ലാതിരുന്ന ഒരു ജീവകാരുണ്യനെ അതില്‍ തുന്നിച്ചേര്‍ത്തതായിരുന്നത്രെ. അടുത്ത വാര്‍ത്തയിലെത്തിയപ്പോള്‍ ഇരട്ട മോര്‍ഫിങ്!
അപ്പോളതാ അടുത്ത ഫോട്ടോയുടെ വരവ്. നാട്ടില്‍ സഹായം കൊടുത്തതാണ്. ഫോട്ടോയില്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ നില്‍പ് അത്ര പന്തിയല്ലല്ലൊ എന്നാരാഞ്ഞ സാക്ഷിക്ക് മുന്നില്‍ ഫോട്ടോഷോപ്പിലെ മോര്‍ഫിങ് പണി വേണ്ടത്ര വശമില്ലാത്തവനെ ഏല്‍പിച്ചതിനെ പറഞ്ഞാല്‍ മതിയല്ലൊ എന്ന് ജീവകാരുണ്യന്റെ ആത്മഗതം.

'കാണാമറയത്ത്' -ഗള്‍ഫ് മാധ്യമം, മാര്‍ച്ച് 26, 2011  

Sunday, March 13, 2011

ബത്ഹയിലെ പാട്ടുമല്‍സരത്തിന് കാണാം...


കബഡി മല്‍സരത്തിലും ചെസ് കളിയിലും തോല്‍ക്കുമ്പോള്‍ 'യോദ്ധ' എന്ന മലയാള സിനിമയില്‍ ജഗതി ശ്രീകുമാറിന്റെ അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ നായകനായ തൈപ്പറമ്പില്‍ അശോകനെ വെല്ലുവിളിക്കുന്നത് കാവിലെ പാട്ടുമല്‍സരത്തിന് കാണാമെന്നാണ്. പണ്ടു കണ്ടുമറന്ന ഈ സിനിമയുടെ രസകരമായ ദൃശ്യങ്ങളെ വീണ്ടും സാക്ഷിയുടെ മനസിന്റെ വെള്ളിത്തിരയിലെത്തിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ ബത്ഹയില്‍ കണ്ടതും കേട്ടതുമായ ചില സംഘടനാവിശേഷങ്ങളുടെ തമാശകളാണ്. ബത്ഹയില്‍ പ്രശസ്തമായൊരു മൂന്നു നക്ഷത്ര ഹോട്ടലുണ്ട്. അതിന്റെ മുറ്റം കുറച്ചു വിശാലമാണ്. മലയാളി സംഘടനാപ്രവര്‍ത്തകരില്‍ പലരുടെയും സായംകാല കൂടിച്ചേരലിന്റെ വേദി. നാട്ടിലെ കലുങ്കും അമ്പലപ്പറമ്പും സ്കൂള്‍ മുറ്റവുമൊക്കെ പോലെ ഒരു ഗൃഹാതുര മനോവിചാര കേളി വിപിനം. സംഘടനകള്‍ വളരുകയും പിളരുകയും പിന്നെയും കൂടിച്ചേരുകയും പോലുള്ള ഒട്ടേറെ അമീബിയന്‍ പ്രതിഭാസങ്ങള്‍ക്ക് ഈ ശാന്ത പ്രൌഢാങ്കണം മൂകസാക്ഷി. ഹോട്ടലിന്റെ തൂണുകളുടെ മറപറ്റി സംഘടനകളുടെ അന്തഃപ്പുര രഹസ്യങ്ങള്‍ ആമയുടെ ഉടല്‍വഴക്കം പാലിക്കും. ഉപജാപങ്ങള്‍ കത്തിമിനുക്കും. ഇരുള്‍ മൂലകളില്‍ ഗ്രൂപ്പുകളിയുടെ പകിടയേറ്.
സംഘടനകളാവുമ്പോള്‍ പുറത്തല്ലാതെ അകത്തും മല്‍സരങ്ങളുണ്ടാവുമല്ലൊ. തൊഴുത്തില്‍കുത്ത്, ഗ്രൂപ്പുകളി, ചവിട്ടിത്താഴ്ത്തല്‍, പാളയത്തില്‍ പട തുടങ്ങി നമ്മള്‍ മലയാളികളുടെ ദേശീയ കലാരൂപങ്ങളിലാണ് മല്‍സരം. ഇതിലൊക്കെ ഏര്‍പ്പെട്ട് തോല്‍ക്കുന്നവര്‍ പിന്നെ അങ്ങാടിയിലേക്കിറങ്ങി പാട്ടുമല്‍സരമാണ്. പത്രമാപ്പീസില്‍ സ്കൂപ്പുകള്‍ വിരിയുന്നതും കാത്ത് കണക്കുകൂട്ടലുകള്‍ക്ക് അടയിരുന്ന ഒരു സായംസന്ധ്യയില്‍ സാക്ഷിക്ക് ഒരു ഫോണ്‍കോള്‍. 'ചില തമാശകള്‍ ഇന്ന് അരങ്ങേറും. രാത്രി ഒമ്പതിന് ശേഷം അവിടെ ചില പൊട്ടലും ചീറ്റലുകളുമുണ്ടാകും...' സാക്ഷിക്ക് പെട്ടെന്ന് കാര്യം തിരിഞ്ഞുകിട്ടി. തലേന്നാളുകളില്‍ പറഞ്ഞുകേട്ട ചില അടുക്കളവഴക്കുകളുടെ 'മുറ്റത്തു തല്ലാ'ണ് സംഗതി. പണ്ടൊക്കെ അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടെന്നായിരുന്നല്ലോ. ഇപ്പോള്‍ വീട്ടില്‍
തോറ്റാല്‍ അങ്ങാടിയിലെന്നാണ്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവാസി സംഘടനയില്‍ 'കബഡി'യിലും 'ചെസി'ലും തോറ്റവര്‍ ഈ പറഞ്ഞ സ്ഥലത്ത് പാട്ടുമല്‍സരത്തിനെത്തുമെന്നാണ് ഫോണില്‍ കേട്ടതിനര്‍ഥം. കാത്തിരുന്ന സാക്ഷിക്ക് കണ്ണിനും കാതിനും ഉല്‍സവം... ഉന്തോ തള്ളോ... എന്തോ... സാക്ഷിയായിട്ട് അങ്ങനെയൊന്നും പറയുന്നില്ല... ദൃസാക്ഷികളെന്ന സര്‍ട്ടിഫിക്കറ്റോടെ ചില ഘടക കക്ഷികളും രാഷ്ട്രീയ പ്രതിയോഗികളും ഗ്രൂപ്പുവൈരികളും പറഞ്ഞതേ സാക്ഷി ഇവിടെ രേഖപ്പെടുത്തുന്നുള്ളൂ. എന്താണീ അനവസരത്തിലെ 'പടകാളി' പാട്ടുമല്‍സരത്തിന് കാരണം... സാക്ഷി ചികഞ്ഞുനോക്കിയപ്പോള്‍ കിട്ടിയത് പറയണമെങ്കില്‍ വീണ്ടും യോദ്ധ സിനിമയുടെ ദൃശ്യങ്ങള്‍ തന്നെ സപ്പോര്‍ട്ടിന് വേണം. ഈ അപ്പുകുട്ടന്റെ പോരുവിളി മടുത്തിട്ട് അശോകന്‍ നേപ്പാളിലെ കുട്ടമാമയുടെ അടുത്തേക്ക് പോകുന്ന ഒരു രംഗമുണ്ട് സിനിമയില്‍. നേപ്പാളില്‍ പോയി കുട്ടമാമയുടെ മകള്‍
മുറപ്പെണ്ണായ അശ്വതിയെയും കെട്ടി സുഖമായി ജീവിക്കാനുള്ള മോഹവുമായി അവിടെയെത്തുമ്പോള്‍ അവിടെ അതാ വീട്ടിനുള്ളില്‍ നിന്ന് കുട്ടമാമയോടൊപ്പം ഇറങ്ങിവരുന്നു സാക്ഷാല്‍ അപ്പുക്കുട്ടന്‍ 'അശോകനാ'യി! രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു പ്രമുഖ നേതാവ് നാട്ടില്‍നിന്നെത്തിയപ്പോള്‍ അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ പോയി സ്വീകരിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കേന്ദ്ര കമ്മിറ്റി കൂടി തീരുമാനിച്ച പ്രകാരം പ്രസിഡന്റും സഹഭാരവാഹിക
ളും പൂച്ചെണ്ടുമായി പോയി, പാവം അശോകന്റെ മനോവ്യാപാരത്തോടെ. എയര്‍പോര്‍ട്ടിലെ അറൈവല്‍ ടെര്‍മിനലില്‍ വേലിക്കിപ്പുറം കാത്തുനില്‍ക്കുമ്പോള്‍ കാണുന്ന കാഴ്ചയോ, നാട്ടില്‍നിന്നെത്തിയ നേതാവിനെ അകത്തുപോയി പൂച്ചെണ്ട് കൊടുത്തു സ്വീകരിച്ച് കൊണ്ടുവരുന്നു, കേന്ദ്ര കമ്മിറ്റിയിലോ, അതിന്റെ ചുറ്റുവട്ടത്തൊ ഇല്ലാത്ത, സാക്ഷാല്‍ അപ്പുക്കുട്ടന്‍! അശോകന്റെ ചങ്കുപൊടിയാന്‍ ഇതിലപ്പുറമെന്തുവേണം. ഇതാണ് ബത്ഹയിലെ പാട്ടുമല്‍സരത്തില്‍ കലാശിച്ചതെന്നാണ് പിന്നാമ്പുറത്ത് കേട്ടത്.

'കാണാമറയത്ത്' -ഗള്‍ഫ് മാധ്യമം, മാര്‍ച്ച് 12, 2011