Sunday, March 27, 2011

മോര്‍ഫിങിന്റെ കുഞ്ഞാപ്പ സാധ്യതകള്‍!

പണ്ട് നാട്ടിന്‍പുറത്ത് സിനിമാ പോസ്റ്ററുകളിന്മേല്‍ അരങ്ങേറിയിരുന്ന ഒരു കലാരൂപമാണ് ഫോട്ടോ മാറ്റിയൊട്ടിക്കല്‍ വികൃതി. മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന ജയന്റെ ഉടലില്‍ പ്രണയാര്‍ദ്രയായി കൂമ്പിയടഞ്ഞ ഭാവത്തോടെ സീമയുടെ തല. സീമയുടെ ഉടലിലാവട്ടെ പല്ലുകടിച്ച് നില്‍ക്കുന്ന ജയന്‍. കൃഷ്ണന്‍കുട്ടി നായരുടെ എലുമ്പന്‍ ബോഡിക്ക് താങ്ങാനാവാത്ത വിധം മമ്മൂട്ടിയുടെ തലക്കനം. കവിയൂര്‍ പൊന്നമ്മക്ക് തിലകന്റെ പരുക്കന്‍ ഭാവം. ശീലയുടെ ഉടലഴകില്‍ നാണം കുണുങ്ങി പ്രേംനസീര്‍.
നാടിന്‍ ഭിത്തികളില്‍ ഇത്തരം താമശകള്‍ ഒപ്പിക്കുന്ന പയ്യന്‍സിന് ഒരു നേരം കൊല്ലി വിനോദത്തിനപ്പുറം ഇതില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. കാണുന്നവരാവട്ടെ സിനിമാ താരങ്ങളുടെ യഥാര്‍ഥ ഭാവവും പോസ്റ്ററിലെ ആഫ്റ്റര്‍ മോര്‍ഫിങ് ഇഫക്ടും തമ്മിലെ തമാശ ആസ്വദിച്ച് ഉള്ളിലൊന്ന് ഊറി ചിരിച്ചുനടന്നുപോവുകയും ചെയ്യും. ഒട്ടൊരു നൊസ്റ്റാള്‍ജിയയോടെ മാത്രം ഓര്‍മ്മിച്ചെടുക്കാവുന്ന ഈ പഴയ നാട്ടിന്‍പുറ ചിത്രങ്ങള്‍ ഇപ്പോള്‍ വീണ്ടും സാക്ഷിയുടെ മനസിലങ്ങനെ മിഴിവോടെ വന്നുനില്‍ക്കുകയാണ്.
നാട്ടിന്‍പുറത്തെ പയ്യന്‍സ് വെറും വിനോദത്തിന് ചെയ്തിരുന്ന കലാരൂപത്തെ ഏറ്റെടുത്ത് വാണിജ്യപരമായി ഉപയോഗിച്ചത് വിസ കച്ചവടക്കാരാണ്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ കടന്നുവരവോടെ തലമാറ്റിയൊട്ടിക്കല്‍ പരിപാടി മോര്‍ഫിങായി, സംതിങിനുള്ള വകുപ്പുമായി. പല വകുപ്പില്‍ ക്രിമിനല്‍ കേസുകളുമുണ്ടായി. ക്രിമിനോളജിയുടെ മോര്‍ഫിങ് പഠനശാഖക്ക് പുതിയ വെളിച്ചം പകരുന്ന ചില പ്രവാസ ചിത്രങ്ങളാണ് സാക്ഷി ഇവിടെ വരച്ചിടുന്നത്. മോര്‍ഫിങിന്റെ കുഞ്ഞാപ്പ (യഥാര്‍ഥ കുഞ്ഞാപ്പമാര്‍ സാക്ഷിയോട് ക്ഷമിക്കട്ടെ, എന്തിനുമേതിനും മുന്നില്‍ കയറിനിന്ന് ഓസിന് പബ്ലിസിറ്റി അടിച്ചെടുക്കുന്നവര്‍ക്ക് അങ്ങിനെയൊരു വിളിപ്പേര് ഈ പ്രവാസലോകത്തും പതിഞ്ഞുകിടക്കുന്നത് കൊണ്ട് സാക്ഷിക്ക് വേറെ മാര്‍ഗമില്ല) സാധ്യതകള്‍ തിരിച്ചറിഞ്ഞ ചില സാമൂഹിക പ്രവര്‍ത്തകരാണ് ഒരു ഫോട്ടോ കൊണ്ട് ഒരായിരം സചിത്ര വാര്‍ത്തകളുണ്ടാക്കാമെന്ന മഹത്തായ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ഈ റെക്കോര്‍ഡിന് മുന്നില്‍ ഒരു അപ്പം കൊണ്ട് ഒരു പാടുപേരുടെ വിശപ്പകറ്റിയ മഹത്തായ ചരിത്രങ്ങള്‍ക്കൊന്നും പിടിച്ചുനില്‍ക്കാനാവില്ല.
ജീവകാരുണ്യ പ്രവര്‍ത്തനം മഹത്തായ ജീവതാദര്‍ശമായി സ്വീകരിച്ച സാമൂഹിക പ്രവര്‍ത്തര്‍ക്കിടയിലെ ചില ജീവകാരുണ്യന്മാര്‍ക്ക് എന്നും തങ്ങളുടെ ഫോട്ടോ പത്രത്തിലും ചാനലിലുമൊക്കെ വന്നുകാണേണ്ടത് ജന്മാവകാശമാണ് എന്നു തോന്നുന്നയിടത്താണ് പിഴവ് സംഭവിച്ചത്. ദുരിതം പറ്റീന്ന് കേട്ടോടിയെത്തിയാലുടന്‍ ഇരകള്‍ക്ക് മുന്നില്‍ ഒരു പ്രത്യേക പോസില്‍നിന്നൊരു ഫോട്ടോയെടുപ്പാണ്. അതുകൊടുത്തേ പറ്റൂ. കൊടുക്കാത്ത പത്രക്കാരനെ ലിസ്റ്റില്‍നിന്ന് വെട്ടും.
ഇതൊക്കെ കണ്ടുംകേട്ടും സാക്ഷി പത്രമാപ്പീസില്‍ ബോറടിച്ചിരിക്കുമ്പോഴാണ് മോര്‍ഫിങിന്റെ വരവ്. മുന്നിലെത്തിയ ഒരു വാര്‍ത്തയോടൊപ്പമുള്ള ഫോട്ടോയില്‍ എന്തോ ഒരു വല്ലായ്ക. നോക്കുമ്പോള്‍ ഫോട്ടോയുടെ ഒരു പകുതി നേരത്തെ എവിടെയോ കണ്ടതാണല്ലൊ എന്ന തോന്നല്‍. മറ്റൊരു പത്രത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അച്ചടിച്ചുവന്ന തികച്ചും വ്യത്യസ്തമായ വാര്‍ത്തുടെ ഫോട്ടോയില്‍നിന്ന് ട്രിം ചെയ്തെടുത്ത രണ്ട് ജീവകാരുണ്യന്മാരുടെ രൂപങ്ങള്‍ പുതിയ കഥയിലെ ഇരയോടൊപ്പം തുന്നിച്ചേര്‍ത്ത് അയച്ചിരിക്കുകയാണ് ജീവകാരുണ്യന്‍. ഇരക്ക് നാട്ടില്‍ പോകാന്‍ വിമാന ടിക്കറ്റ് കൊടുക്കുന്നതാണത്രെ ചിത്രത്തില്‍. പഴയ വാര്‍ത്തയിലെ ഫോട്ടോയും മോര്‍ഫിങ്ങായിരുന്നെന്ന് ഫോട്ടോഷോപ്പില്‍ വിരുതുള്ള സാക്ഷിക്ക് വേഗം തിരിഞ്ഞു. സ്ഥലത്തില്ലാതിരുന്ന ഒരു ജീവകാരുണ്യനെ അതില്‍ തുന്നിച്ചേര്‍ത്തതായിരുന്നത്രെ. അടുത്ത വാര്‍ത്തയിലെത്തിയപ്പോള്‍ ഇരട്ട മോര്‍ഫിങ്!
അപ്പോളതാ അടുത്ത ഫോട്ടോയുടെ വരവ്. നാട്ടില്‍ സഹായം കൊടുത്തതാണ്. ഫോട്ടോയില്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ നില്‍പ് അത്ര പന്തിയല്ലല്ലൊ എന്നാരാഞ്ഞ സാക്ഷിക്ക് മുന്നില്‍ ഫോട്ടോഷോപ്പിലെ മോര്‍ഫിങ് പണി വേണ്ടത്ര വശമില്ലാത്തവനെ ഏല്‍പിച്ചതിനെ പറഞ്ഞാല്‍ മതിയല്ലൊ എന്ന് ജീവകാരുണ്യന്റെ ആത്മഗതം.

'കാണാമറയത്ത്' -ഗള്‍ഫ് മാധ്യമം, മാര്‍ച്ച് 26, 2011  

No comments: